ഭാര്യയിലാണല്ലോ യേശുദാസും ദേവരാജന്‍ മാഷും ആദ്യം ഒന്നിയ്ക്കുന്നത്. പുതിയ ഗായകനെ കൊണ്ട് പാടിയ്ക്കുന്ന പ്രശ്നമേയില്ലെന്നു നിര്‍മ്മാതാവ് കുഞ്ചാക്കോ വാശി പിടിച്ചപ്പോള്‍ ദേവരാജന്‍ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി. ആള് ഒരു കത്തോലിയ്ക്കനാണ്.
ഏത് തൊലിയ്ക്കനായാലും വേണ്ടില്ല എന്റെ പടത്തില്‍ പാടേണ്ട എന്ന് കുഞ്ചാക്കോ. എ എം രാജയുടെ കാലമായിരുന്നല്ലോ അത്. ഒടുവില്‍ ബാബുരാജ്-നു വേണ്ടി യേശുദാസ് പാടിയ ആനക്കാര... എന്ന പാട്ട് കൊണ്ടുകേള്പ്പിച്ചു കൊടുത്തു ദേവരാജന്‍ മാഷ്. എന്നാല്‍ പിന്നെ ഒരു രണ്ടു വരി പാടിയ്ക്കോട്ടെ എന്നായി കുഞ്ചാക്കോ. പഞ്ചാര പാലു മിഠായി യിലെ പപ്പയിപ്പോള്‍ കൊണ്ടുവരും... എന്ന ഭാഗം മാത്രം. ഞാന്‍ അവന് ആദ്യമായി കൊടുത്തത് നല്ല മധുരമുള്ള പഞ്ചാര പാലു മിഠായി ആയിരുന്നു എന്ന് ദേവരാജന്‍ മാഷ് പറയുമായിരുന്നു. ഈ പാട്ട് ഇഷ്ടപ്പെട്ട നിര്‍മ്മാതാവ് കുഞ്ചാക്കോ ദയാപരനായ... കൂടി പാടാന്‍ പറഞ്ഞു. പിന്നെയെല്ലാം ചരിത്രം!
ജാനകിയുടെ ആദ്യ ഹിറ്റ് ഗാനം കാണാന്‍ നല്ല കിനാവുകള്‍ ആണെന്ന് കേട്ടിട്ടുണ്ട്. പെരിയാറേ പെരിയാറേ, ഓമനക്കയ്യില്‍ എന്നീ ഗാനങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയവയാണ്.
സത്യൻ , രാഗിണി, കോട്ടയം ചെല്ലപ്പൻ, ബഹദൂർ, സദാനന്ദൻ, എസ് പി പിള്ള, നെല്ലിക്കോട് ഭാസ്കരൻ,മണവാളൻ ജോസഫ്, ഗോപിനാഥ്, ഗോപാലകൃഷ്ണൻ, നമ്പൂരി മാത്യു,പിറവം മേരി, ബേബി സീത, ജിജോ എന്നിവരോടൊത്ത് രാജശ്രീയും അഭിനയിച്ചു .ഗ്രേസി എന്ന പേരിൽ പ്രസിദ്ധയായിത്തീർന്ന രാജശ്രീയുടേ ആദ്യ മലയാള ചിത്രമാണ് ഭാര്യ.എക്സൽ പ്രൊഡക്ഷൻസ് തന്നെ വിതരണം നടത്തിയ ഈ ചിത്രം 20.12.62 മുതലാണ് പ്രദർശനം തുടങ്ങിയത്.
കഥാസാരം.
ഭാര്യ, ഭർത്താവ്, രണ്ടു കുഞ്ഞുങ്ങൾ - സ്വച്ഛ സുന്ദരമായ ഒരു കൊച്ചു കുടുംബം. ബെന്നി റ്റ്യൂട്ടോറിയൽ കോളേജ് ഉടമയും പ്രധാനാദ്ധ്യാപകനുമാണ്.ലീല കുലീനയായ കുടുംബിനിയും.പ്രതീക്ഷകളും മോഹനസ്വപ്നങ്ങളും കൊണ്ട് സമ്പന്നമായ ജീവിതം.ബെന്നിയുടെ അച്ഛൻ ഡോക്ടർ ജോഷ്വാ വല്ലപ്പോഴുമൊക്കെ ആ വീട്ടിൽ വരും. യൗവനത്തിന്റെ ലഹരി പിടിച്ച പോക്കിൽ അല്പമൊക്കെ നിയന്ത്രണം വിട്ടു പോകാറുണ്ടായിരുന്ന ബെന്നിയെ ഒരന്തസ്സുള്ള കുടുംബനാഥനായി കരുപ്പിടിപ്പിക്കുന്നതിൽ ലീല വഹിച്ച പങ്കിനു ഡോക്ടർക്ക് അവളോട് നിഷ്കളങ്കമായ കൃതജ്ഞതയും അതിരറ്റ വാത്സല്യവും ഉണ്ടായി.ഈ അവസരത്തിലാണ് ബെന്നിയുടെ കോളേജിലേയ്ക്ക് പാലത്തുങ്കൽ ഉതുപ്പിന്റെ സുന്ദരിയായ മകൾ ഗ്രേസി പഠിക്കുവാനായി എത്തിയത്. മാദകത്വം വഴിഞ്ഞൊഴുകിയിരുന്ന ആ യുവസുന്ദരി ബെന്നിയെ വല്ലാതെ ആകർഷിച്ചു.അവരുടെ ഹൃദയങ്ങൾ തമ്മിൽ കാലക്രമേണ അടുത്തു. ഈ ബന്ധം സ്നേഹത്താൽ കൂട്ടിക്കെട്ടിയിരുന്ന ബെന്നിയുടെ കുടുംബ ജീവിതം ഉലച്ചു തുടങ്ങി. ലീല അമ്പരന്നു പോയി.ബെന്നി കോളേജിൽ നിന്നും വീട്ടിൽ വരുന്നത് താമസിച്ചായിത്തുടങ്ങി.പല രാത്രികളിലും വീട്ടിൽ വരാതെ തന്നെയായി.താമസിച്ചു വീട്ടിൽ വരുന്ന ദിവസം ബെന്നിയുടെ കൈകാലുകൾ കുഴഞ്ഞ്, ശബ്ദം സ്ഫുടമാകാതെ, ചിരിയില്ലാതെ , ഓമന മക്കളോട് അടുപ്പം പോലുമില്ലാതെയായിത്തുടങ്ങി.ഇതു കണ്ടു ലീലയുടെ കണ്ണുകൾ നിറയുക സാധാരണയായിത്തുടങ്ങി.ഗ്രേസിയും ബെന്നിയും തമ്മിലുള്ള സ്നേഹബന്ധം കോളേജിൽ പാട്ടായി.കുട്ടികൾ വാർത്ത നാടു മുഴുവൻ പറഞ്ഞു പരത്തി.പല രാത്രികളിലും ബെന്നി ഉറങ്ങുന്നത് ഗ്രേസിയുടെ വീട്ടിലാണെന്നുള്ള കഥകൾ ലീലയുടെ കാതുകളിലുമെത്തി.ബെന്നിയുടേ പണം ഗ്രേസിയുടെ പക്കലേയ്ക്കൊഴുകി തുടങ്ങി.ഉതുപ്പിന്റെ മൺകുടിൽ മണിമന്ദിരമായി മാറി.ഗ്രേസിയുടേ അമ്മ റാഹേൽ ചട്ടയും മുണ്ടും ഉപേക്ഷിച്ച് സാരിയും ബ്ലൗസുമാക്കി.ചന്തയിൽ പച്ചക്കറി വിറ്റു ഉപജീവനം നടത്തിപ്പോന്ന ഉതുപ്പ് നാട്ടുപ്രമാണിയായി.ഭർത്താവിന്റെ ട്രൗസർ പോക്കറ്റിൽ പുതിയ തൂവാലകളും അലമാരിയിൽ മദാലസയായ ഒരു യുവതിയുടേ ചിത്രവും കണ്ടിട്ടും ലീല ഒന്നും ചോദിച്ചില്ല. അവൾ വേദന കൊണ്ടു കർത്താവിന്റെ തിരുമുൻപിൽ നിന്ന് പ്രാർത്ഥിക്കുക മാത്രമേ ചെയ്തുള്ളൂ .ഡോക്ടർ ജോഷ്വാ സുഖമില്ലാതെ ആശുപത്രിയിലായി.മകനെ കാണുവാൻ ആ പിതൃഹൃദയം വളരെയേറേ ആഗ്രഹിച്ചു.ലീലയും കുട്ടികളും ആശുപത്രിയിലെത്തി.ഒരു ദിവസം കുട്ടികളുമൊത്ത് സിനിമാശാലയിലെത്തിയ ലീല തന്റെ പുരുഷൻ ഗ്രേസിയുമൊത്ത് സിനിമാ കണ്ട് ഉല്ലസിച്ചു രസിക്കുന്നതാണ് കണ്ടത്. മറ്റൊരു നാൾ നഗരത്തിലെ ഒരു ഹോട്ടലിൽ വെച്ച് ബെന്നി ഗ്രേസിയുടേ മടിയിൽ തല വെച്ചുറങ്ങുന്നത് ലീല കാണുവാനിടയായി. അവൾ വല്ലാതെ വിഷമിച്ചു.ഇക്കാര്യങ്ങൾ ബെന്നിയെക്കണ്ടു സംസാരിക്കുവാനും ചോദ്യം ചെയ്യുവാനുമെത്തിയ ലീലയുടെ സഹോദരനെ അയാൾ ആട്ടി, ആക്ഷേപിച്ചു. വീട്ടിനു പുറത്താക്കി. ലീല പടുത്തുയർത്തിയ പറുദീസ അങ്ങനെ ഒരു യക്ഷിപ്പറമ്പായിത്തീർന്നു.കോളേജു കാര്യങ്ങളിൽ തീരെ ശ്രദ്ധ ചെലുത്ത്താത്തതു കാരണം അവിടമെല്ലാം താറുമാറായി.ഒടുവിൽ അതാരെയോ ഏല്പിച്ചു ഗ്രേസിയുമായി സ്ഥലം വിടുവാൻ ബെന്നി തീരുമാനിച്ചു.ലീല ബെന്നിയുടെ കാൽക്കൽ വീണു കരഞ്ഞു, പ്രതിഷേധിച്ചു, ഉപദേശിച്ചു, പക്ഷേ അതൊന്നും ചെവിക്കൊള്ളുവാൻ അയാൾ തയ്യാറായില്ല.ബെന്നി ഗ്രേസിയുമൊത്ത് യാത്രയ്ക്കൊരുങ്ങി. അബദ്ധത്തിൽ കൈയ്യിൽ കിട്ടിയ ഗ്രേസിയുടെ കത്തിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ ലീല ഭർത്താവിനെ തടഞ്ഞു.വാക്കുതർക്കമായി, വഴക്കായി,അടിപിടിയായി.വികാരം ബെന്നിയെ ഒരു പിശാചാക്കി മാറ്റി.അയാളുടെ ചവിട്ടേറ്റു ലീല ബോധരഹിതയായി കാർഷെഡ്ഡിൽ നിലം പതിച്ചു.ലീലയുടേ നിശ്ചലമായ ദേഹവും നോക്കി ബെന്നി പകച്ചു നിന്നു.ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടർ ജോഷ്വാ വീണു കിടക്കുന്ന ലീലയെ കണ്ടു ഞെട്ടിപ്പോയി.പരിശോധനയിൽ ലീല മരിച്ചതായി ഡോക്ടർക്ക് ബോദ്ധ്യമായി.തന്റെ മകൻ ഒരു കൊലപാതകിയായി കാണുവാൻ ജോഷ്വാ ഇഷ്ടപ്പെട്ടില്ല.,ലീല ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കുവാൻ വേണ്ടി അവളെ വെടി വെയ്ക്കുവാൻ ഡോക്ടർ മകനെ ഉപദേശിച്ചു.വിറയ്ക്കുന്ന കൈകളുമായി ബെന്നി ലീലയുടെ നേർക്കു തന്റെ നിറതോക്ക് ഒഴിച്ചു.നെഞ്ചിലേറ്റ മുറിവുമായി ലീല ബെന്നിയെ വിളിച്ചു കൊണ്ട് പിടഞ്ഞെഴുന്നേറ്റു.ബെന്നി അന്തം വിട്ടു നിന്നു പോയി.കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ബെന്നി തന്റെ ഭാര്യയുടെ അന്തിമയാത്ര കാണണമെന്നുള്ള ആഗ്രഹം പോലീസിനെ അറിയിച്ചു.നിറകണ്ണുകളോടും വിലങ്ങു വെച്ച കൈകളോടും കൂടി ബെന്നി ലീലയുടെ ശ്മശാനയാത്ര നോക്കിക്കണ്ടു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍