കഥാസാരം
മൂന്നു കുടുംബജീവിതങ്ങളുടെ അസാധാരണമായ ഒരു കഥയാണു വാഴ്വേ മായം.ഇലക്ട്രിസിറ്റി എഞ്ചിനീയർ ആഫീസിലെ ഒരു ഉദ്യോഗസ്ഥനായ സുധിയും ഭാര്യ സരളയും. ഡിപ്പാർട്ട്മെന്റിലെ ലൈൻ മാനായ കുട്ടപ്പനും ഭാര്യ ഗൗരിയും, സുധിയുടെ ഉറ്റ സുഹൃത്തും ഉദ്യോഗസ്ഥനുമായ ശശിധരനും ഭാര്യ കമലാക്ഷിയും – ഇതാണ് അടുത്തടുത്ത് താമസക്കാരായ മൂന്നു കുടുംബങ്ങൾ.സ്വയം മറന്നു പരസ്പരം സ്നേഹിക്കുന്ന ദമ്പതികളാണു സുധിയും സരളയും.സുധിയുടെ ലോകം സരളയാണ്. അവളുടെ ജീവൻ സുധിയും.സുന്ദരിയായ സരളയെ ലഭിക്കുവാൻ ഈശ്വരനോടു പോലും കള്ളം പറയും എന്ന നിലപാടാണു സുധിയുടേത്.പക്ഷേ തന്റെ ജീവനേക്കാൾ താൻ സ്നേഹിക്കുന്ന ഭാര്യക്കൊത്ത വണ്ണം സുന്ദരനല്ല താൻ. തനിക്കു കുറച്ചു പ്രായം ഉണ്ട് എന്ന ബോധം സരളയുടെ ചലനങ്ങളെ സംശയ ദൃഷ്ട്യാ വീക്ഷിക്കുവാൻ സുധിയെ പ്രേരിപ്പിച്ചു.ശശിധരൻ ചെറുപ്പവും തന്നേക്കാൾ സുന്ദരനുമാണ്.സരളയുടെ അഭിപ്രായവും അതു തന്നെയാണ്.ശശിധരന്റെ ഭാര്യ കമലാക്ഷി കറുത്തു തടിച്ച ഒരു വിരൂപയാണ്.അവരുടെ ദാമ്പത്യജീവിതം വലിയ ബന്ധമില്ലാത്ത മട്ടിലുമാണ്.സരളക്ക് ശശിധരനെ സ്നേഹവും ബഹുമാനവുമാണ്.അതിനപ്പുറം വല്ലതുമുണ്ടോ ? സുധിയുടെ മനസ്സിൽ സംശയത്തിന്റെ ദുർഭൂതം കടന്നു കൂടി.ഒരു ദിവസം രാത്രിയിൽ താമസിച്ചെത്തിയ സുധി തന്റെ വീട്ടിൽ നിന്നും മതിൽ ചാടി ആരോ ശശിധരന്റെ വീട്ടിലേക്കു പോകുന്നതു കണ്ടു.വീട്ടിനുള്ളിൽ കയറിയപ്പോൾ ഭാര്യയുടെ മുറിയുടെ പുറത്തോട്ടുള്ള വാതിൽ തുറന്നു കിടക്കുന്നു.സുധിയുടെ സംശയങ്ങൾ വർദ്ധിച്ചു.പിറ്റേ ദിവസം രാത്രിയിൽ സുധി തന്റെ വീടു വരെ അത്യാവശ്യമായി പോകുകയാണെന്നും അടുത്ത ദിവസമേ വരികയുള്ളൂ എന്നും സരളയെ പറഞ്ഞു വിശ്വസിപ്പിച്ചു. അന്നു രാത്രി സരളക്കു കൂട്ടിനായി കുട്ടപ്പന്റെ ഭാര്യ ഗൗരിയെ ഏർപ്പാടും ചെയ്തു.അന്നു രാത്രി തന്റെ കാമുകനെ കണ്ടു പിടിക്കുവാൻ സുധി കിടപ്പു മുറിക്കുള്ളിൽ ഒളിച്ചിരുന്നു. പ്രതീക്ഷിച്ചിരുന്നതു പോലെ ശശിധരൻ അന്നു രാത്രി വന്നു.പക്ഷേ അയാൾ സരളയോട് മാന്യമായ രീതിയിൽ പെരുമാറി. സുധിയില്ലാത്തതു കാരണം സരളയുടെ ക്ഷേമാന്വേഷകനായി മാത്രമാണു ശശിധരൻ വന്നത്.സുധി സംശയിച്ചതൊന്നും സംഭവിച്ചില്ല.ഒളിച്ചിരുന്ന അയാളെ തന്റെ കിടക്കമുറിയിൽ നിന്നും കണ്ടു പിടിച്ചു. സത്സ്വഭാവിയായ തന്നെ ഭർത്താവ് സംശയിച്ചത് അവൾക്ക് സഹിച്ചില്ല.അവളുടെ അഭിമാനം ഫണം വിടർത്തി. “ ഞാൻ എന്റെ വീട്ടിലേക്കു പോകുന്നു “ എന്നു മാത്രം പറഞ്ഞ് സരള അവിടം വിട്ടിറങ്ങി.സ്വന്തം വീട്ടിൽ ചെന്നു കയറിയപ്പോൾ മുതൽ സരള കരച്ചിലായി. സുധി ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞു കൂടി. സരളയുടെ അഭിമാനിയായ അച്ഛൻ അച്യുതൻ പിള്ള അവളെ സുധി വന്നു വിളിച്ചു കൊണ്ടു പോകട്ടെ എന്നു തീരുമാനിച്ചു.അവൾ തന്നെ വരട്ടെ എന്ന് സുധിയുടെ സ്നേഹിതർ അയാളെ ഉപദേശിച്ചു.അങ്ങനെ അകൽച്ച വർദ്ധിച്ചു.സുധിയെ വീട്ടിൽ വരുത്തുവാൻ വേണ്ടി മാത്രം അച്യുതൻ പിള്ള വക്കീൽ നീലകണ്ഠപ്പിള്ള മുഖാന്തിരം അയാൾക്ക് വിവാഹമോചനത്തിനു വക്കീൽ നോട്ടീസ് അയച്ചു. സുധിക്കതു സഹിച്ചില്ല.ദുരഭിമാനിയായ സുധി സബ് രജിസ്ട്രാറുടെ മുന്നിൽ വെച്ചു ബന്ധം വിടർത്തുവാൻ സമ്മതിച്ചു.സുധി നിത്യ ദുഃഖത്തിലായി.തന്റെ അയൽക്കാരനായ ലൈന്മാൻ കുട്ടപ്പന്റെയും ഭാര്യ ഗൗരിയുടെയും കൊണ്ടും കൊടുത്തും , പ്രേമിച്ചും പിണങ്ങിയുമുള്ള ജീവിതം സുധിയെ കൂടുതൽ ദുഃഖിതനാക്കി.അയാൾ ആഫീസിൽ പോക്കു തന്നെ വല്ലപ്പോഴുമാക്കി.ഒന്നിലും ശ്രദ്ധയില്ലാതെ ഒരു മാനസികരോഗിയെപ്പോലെ ആയിത്തീർന്നു അയാൾ.അങ്ങനെയിരിക്കെ ഒരു ദിവസം സുധി താൻ പണ്ടു കണ്ട കാഴ്ച വീണ്ടും കാണുവാൻ ഇടയായി.ഇത്തവണ ആരോ ഒരാൾ ശശിധരന്റെ വീട്ടിൽ നിന്നും സുധിയുടെ വീട്ടിലേക്കാണ് മതിൽ ചാടിയത്.സുധി അയാളെ പിടി കൂടി.അതു തന്റെ സ്നേഹിതനായ രാമചന്ദ്രൻ ആണെന്ന് അയാൾക്ക് മനസ്സിലായി. ലക്ഷ്യം ശശിധരന്റെ വിരൂപിണിയായ ഭാര്യ കമലാക്ഷിയും. താൻ തന്റെ ഭാര്യയെയും ശശിധരനെയും വെറുതേ ശങ്കിക്കുകയായിരുന്നു എന്നു ബോദ്ധ്യമായ സുധി പശ്ചാത്തപിച്ചു.അയാൾ നേരെ സരളയുടെ വീട്ടിലേക്കോടി.അവളെ വീണ്ടും സ്വീകരിക്കുവാൻ.പക്ഷേ ഇതിനകം സരള വക്കീൽ നീലകണ്ഠപ്പിള്ളയുടെ രണ്ടാം ഭാര്യയായിക്കഴിഞ്ഞിരുന്നു.സുധി ഒരു ഭ്രാന്തനായി മാറി.വീട്ടുകാർ ചികിത്സകൾ നടത്തിയെങ്കിലും പഴയ സുധിയെ അവർക്ക് വീണ്ടെടുക്കുവാൻ കഴിഞ്ഞില്ല.നീണ്ട പതിനേഴ് സംവത്സരങ്ങൾക്കു ശേഷം സുധിക്ക് സരളയിൽ നിന്നും ഒരു കത്തു കിട്ടി. അവരുടെ മകളുടെ വിവാഹത്തിനു വന്നു ചേരണമെന്നും അവളിൽ നിന്നും ദക്ഷിണ വാങ്ങി അനുഗ്രഹിക്കണം എന്നുമായിരുന്നു കത്ത്.സുധിയുടെ വീടു വിട്ടിറങ്ങിയപ്പോൾ അവൾ അഞ്ചുമാസം ഗർഭിണിയായിരുന്നു എന്ന സത്യം കത്തിൽ നിന്നാണു അയാൾ മനസ്സിലാക്കിയത്.മകളുടെ വിവാഹമുഹൂർത്തത്തിൽ സുധി സരളയുടെ വീട്ടിലെത്തി.മകളിൽ നിന്നും നിറപറയുടെയും നിലവിളക്കിന്റെയും മുൻപിൽ നിന്ന് ദക്ഷിണ വാങ്ങി അവളെ അനുഗ്രഹിച്ചു.പിന്നീടൊന്നിനും നിൽക്കാതെ സുധി കാറിൽ അയാളുടെ വീട്ടിലേക്കു മടങ്ങി. ഹൃദയം തകർന്നു മരിച്ച നിലയിലാണു അയാൾ വീട്ടിലെത്തിയത്.വിവരം വീട്ടുകാർ സരളയെ അറിയിച്ചു. സരള ഓടിയെത്തി.തന്റെ മുൻ ഭർത്താവിന്റെ കാൽക്കൽ അവൾ നമസ്കരിച്ചു.പക്ഷേ പിന്നീട് അവൾ തല ഉയർത്തിയില്ല.സരളയും സുധിയോടൊപ്പം ഈ ലോകവുമായി എന്നന്നേക്കും യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു.
oഎഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്