വാഹിനി സ്റ്റുഡിയോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ചന്ദ്രതാരാ പിക്ചേഴ്സാണു് വിതരണം നടത്തിയതു്.
22-10-1954ല്‍ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം :
കൊയ്ത്തു് കഴിഞ്ഞു് ആനന്ദനൃത്തം ചവുട്ടിയിരുന്ന കര്‍ഷകര്‍ മഴ വന്നപ്പോള്‍ നാലുപാടും ഓടി. നല്ല മഴയത്തു് ചാത്തപ്പന്റെ മകള്‍ നീലിപ്പുലക്കള്ളി നനഞ്ഞൊലിച്ചു് ശ്രീധരന് മാസ്റ്റുറുടെ കളപ്പുരക്കോലായില്‍ ചെന്നു കയറി. രാത്രിയുടെ ഏകാന്തതയില്‍ ചൂളം വിളിക്കുന്ന തണുത്ത കാറ്റില്‍ മിന്നലിന്റെ വെളിച്ചത്തില്‍ ശ്രീധരന് നായര്‍ അവളെ കണ്ടു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ മറശീല പിച്ചിച്ചിന്തി ആ രണ്ടു് ശരീരങ്ങളും ആത്മാവും ഒന്നുചേര്‍ന്നു.
നീലി കാമുകന്റെ താളത്തിനൊത്തു് പാടിപ്പറന്നു നടക്കുന്ന നീലക്കുയിലായി മാറി. അവളുടെ കിനാവുകള്‍ അധികനാള്‍ നീണ്ടുനിന്നില്ല. ഒരു ദിവസം അവള് ആ യാഥാര്‍ത്ഥ്യം ശ്രീധരന് മാസ്റ്ററോടു് പറഞ്ഞു. നീലി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ശ്രീധരന് നായര്‍ ഒരു ഞെട്ടലോടുകൂടിയാണു് കേട്ടതു്. സമുദായമാകുന്ന ഘോരസര്‍പ്പത്തെ ഭയന്നു് മാസ്റ്റര്‍ ഒരു ഭീരുവിനെപ്പോലെ പിന്മാറി.
താന്‍ ലാളിച്ചു വളര്‍ത്തിയ തന്റെ ഓമനമകള്‍ തനിക്കും തന്റെ സമുദായത്തിനും വരുത്തിവച്ച അപമാനഭാരത്താല്‍ ചാത്തപ്പന് തപ്തഹൃദയനായി. അവളെ പിഴപ്പിച്ചതു് ആരാണെന്ന ചോദ്യത്തിനു് നീലിയില്‍ നിന്നും ഉത്തരമൊന്നുമുണ്ടായില്ല. ആ രഹസ്യം അവള് തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു. ഒടുവില്‍ പുലയരുടെ സാമൂഹ്യമര്യാദയനുസരിച്ചു് അവള് ബഹിഷ്ക്കരിക്കപ്പെട്ടു. നീലി വഴിയാധാരമായി.
നമ്പൂതിരിയുടെ സംബന്ധവും കാരണവരുടെ ദുര്‍വ്യയങ്ങളും മകന്റെ ദുര്‍നടപടിയും മൂലം തകര്‍ന്നുവരുന്ന ജന്മിവ്യവസ്ഥയുടെ പ്രതീകമായ ഒരു നായര്‍ തറവാട്ടിലെ ഇളയസന്താനമായ നളിനിയെ ശ്രീധരന് മാസ്റ്റര്‍ വിവാഹം കഴിച്ചു. നളിനി അവളുടെ ഇരുളടഞ്ഞ ജീവിതത്തിലെ ഒരു സുപ്രഭാതമായിരുന്നു.
ഒരു സന്ധ്യക്കു് ആ ഗ്രാമത്തിലൂടെ കടന്നു പോകുന്ന റയില്പ്പാളത്തിന്നരികില് ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചില് കേട്ടു. ഗ്രാമീണര്‍ ഓടിക്കൂടി. ഒരു പുതിയ ജീവനു പിറവി കൊടുത്ത പരിശുദ്ധമായ ഒരാത്മാവു് എന്നെന്നേക്കുമായി ഇരുളില്‍ മറഞ്ഞു. ആ രംഗത്തിനു് ദൃക്സാക്ഷിയായിരുന്ന ശ്രീധരന് മാസ്റ്റര്‍ക്കു് താനും ആ പുലയിപ്പെണ്ണും മാത്രം കാത്തുസൂക്ഷിച്ച പരമരഹസ്യം കയ്യും കാലും ജീവനും വച്ചു് പുറത്തു് വന്നതു് ഒരു ഭീരുവിനെപ്പോലെ നോക്കി തരിച്ചുനില്ക്കുവാനേ കഴിഞ്ഞുള്ളു. ആ ചോരക്കുഞ്ഞിനെ എടുക്കുവാനുള്ള ധൈര്യം അവിടെ കൂടിയ ആര്‍ക്കും, കുട്ടിയുടെ യതാര്‍ത്ഥ പിതാവിനുപോലും ആയില്ല.
അപ്പോഴാണു് നല്ലവനായ സ്ഥലത്തെ പോസ്റ്റു്മാന്‍ ശങ്കരന് നായര്‍ അവിടേയ്ക്കു് കടന്നുവന്നതു്. ഒരു മടിയും കൂടാതെ ശങ്കരന് നായര്‍ ആ കുഞ്ഞിനെ കോരിയെടുത്തു. മനുഷ്യസ്നേഹത്തിന്റേയും മഹത്തായ ത്യാഗത്തിന്റേയും താരാട്ടു് പാടി ആ മഹാമനസ്ക്കന് പുലയക്കുഞ്ഞിനെ തന്റെ മകനായി വളര്‍ത്തി.
ശ്രീധരന് നായര്‍ വീര്പ്പു്മുട്ടുകയായിരുന്നു. തന്റെ മകനെ കടന്നെടുക്കുവാനുള്ള ആവേശം ഒരു വശത്തു്, സമുദായത്തോടുള്ള ഭീതി മറുവശത്തും.
പക്ഷെ സ്വപ്നപുത്രനില് നിന്നും അകന്നുനില്ക്കുക എന്നതു് ക്രമേണ സാദ്ധ്യമല്ലായി തീര്‍ന്നു ശ്രീധരന് നായര്‍ക്കു്. ഒരു ദിവസം ഒരു കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന മൊഹനനെ, സ്വന്തം മകനേ, അയാള്‍ കണ്ടു. ആ പിതാവും പുത്രനും ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചു.
ധര്‍മ്മസങ്കടത്തില്‍ പെട്ടു മനം നൊന്തുകഴിയുന്ന ശ്രീധരന് നായര്‍ക്കു് മുന്നോട്ടു് നീങ്ങുവാന്‍ ഒട്ടും നിവൃത്തിയില്ലാതെയായി. ആയാള്‍ ശങ്കരന് നായരെ സമീപിച്ചു് തന്റെ ചെയ്തികളെക്കുറിച്ചു് ഹൃദയം തുറന്നു സംസാരിച്ചു. മാസ്റ്റര്‍ ശങ്കരന് നായരില്‍ നിന്നും കുട്ടിയെ ഏറ്റുവാങ്ങി. ജാതിയ്ക്കും മതത്തിനും അതീതമായി മോഹനനെ മനുഷ്യനായി വളര്‍ത്തുവാന്‍ ശങ്കരന് നായര്‍ ശ്രീധരന് മാസ്റ്ററെ ഉപദേശിച്ചു.
സത്യന്, മിസ്സു് കുമാരി, പ്രേമ, കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ, വി. കമലാക്ഷി, തങ്കമണി, പി. ഭാസ്ക്കരന്‍, മാസ്റ്റര്‍ വിപിന്‍, ബാലകൃഷ്ണമേനോന്, കൊച്ചപ്പന്, ബാലരാമന്, രാമന്‍കുട്ടി, ജെ. എ. ആര്. ആനന്ദു്, മണവാളന് ജോസഫു്, ജോണ്സണ്, വി. ഒ. അബ്ദുള്ള, ഗോവിന്ദു് പാലിയട്ടു്, ഗോപി, ബാഹുലേയന്. മാസ്റ്റര്‍ ഹൂദു്, ഉസ്മാന്, അബ്ദു എന്നിവരാണു് നീലക്കുയിലില്‍ അഭിനയിട്ടതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |