കഥാസാരം
എസ്റ്റേറ്റ് ഉടമ ശങ്കരൻ തമ്പിയുടെയും തലയ്ക്കകത്തുള്ള ട്യൂമർ മൂലം ശയ്യാവലംബിയായ പാർവതിയമ്മയുടെയും പുത്രൻ ഡോക്ടർ സുരേന്ദ്രന്റെ ഭാര്യയായിരുന്നു യോഗാസനവിദഗ്ധൻ അച്ചുതൻ പിള്ളയുടെ മകൾ രാധ.ശങ്കരൻ തമ്പിയുടെ അനന്തരവൻ രാജശേഖരൻ തമ്പിയും പത്നി വിലാസിനിയുമായിരുന്നു ശങ്കരൻ തമ്പിയുടെ ഗൃഹഭരണക്കാർ.ഒരിക്കൽ സുരേന്ദ്രനു എറണാകുളത്തേയ്ക്ക് പോകേണ്ട ആവശ്യമുണ്ടായി.സുരേന്ദ്രൻ അവിടെയില്ലാതിരുന്ന സമയത്ത് ശങ്കരൻ തമ്പിയ്ക്ക് പെട്ടെന്ന് ഹൃദ്രോഗത്തിന്റെ വിഷമം അനുഭവപ്പെട്ടു.ഈ അവസരം രാജശേഖരൻ തമ്പി പരിപൂർണ്ണമായും ഉപയോഗിപ്പെടുത്തി.ശങ്കരൻ തമ്പിയുടെ ഒപ്പ് ഒരു വെറും കടലാസ്സിൽ വാങ്ങി സ്വത്തുക്കളെല്ലാം തന്റെ പേരിലാക്കിയ ശേഷം അദ്ദേഹത്തിനു സൂത്രത്തിൽ വിഷം കൊടുത്തു.ഈ വസ്തുത മനസ്സിലാക്കിയ ശങ്കരൻ തമ്പി തന്റെ ഭാര്യയോട് കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം മരണമടഞ്ഞു.സുരേന്ദ്രന്റെ സഹപ്രവർത്തകനായ വേണു ഈ വിവരം അറിയിച്ചതനുസരിച്ച് വായുവേഗത്തിൽ കാറോടിച്ച് വന്ന സുരേന്ദ്രൻ കാറപകടത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.ബോധം വീണപ്പോൾ സുരേന്ദ്രനു തന്റെ ഓർമ്മ മുഴുവൻ നഷ്ടപ്പെട്ടിരുന്നു.താനാരാണെന്നു പോലും അയാൾക്ക് ഓർമ്മയില്ലായിരുന്നു.ഇത് ഭ്രാന്താണെന്ന് തെറ്റിദ്ധരിച്ച് അയാളെ ഡോക്ടർ പൂഞ്ഞാറിന്റെ ഭ്രാന്താശുപത്രിയിലാക്കി.ചന്ദ്രൻ പിള്ള ഓം ജീവിതാനന്ദ സംഗീത നടന സഭയിലെ ഒരു ബഫൂണായിരുന്നു ; എന്നു തന്നെയല്ല അയാൾക്ക് സുരേന്ദ്രന്റെ മുഖഛായയുമായിരുന്നു. ഒരു ദിവസം ഭ്രാന്താലയത്തിലെ പരിചയക്കാരനായ വാച്ചറെ കണ്ടു.അയാൾ ആ ആശുപത്രി കാണാനായി അതിനുള്ളിൽ ചുറ്റി നടന്നു.ചന്ദ്രൻ പിള്ളയെ കണ്ട സുരേന്ദ്രൻ അയാളെ മർദ്ദിച്ചവശനാക്കിയ ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു.സുരേന്ദ്രന്റെ സഹപ്രവർത്തകനായിരുന്ന ഡോക്ടർ വേണു സുരേന്ദ്രന്റെഭാര്യയായ രാധയുടെ കുശലമന്വേഷിക്കാൻ ചെല്ലുമായിരുന്നു.ഇതു കണ്ട് വേണു രാധയുടെ രഹസ്യ കാമുകനാണെന്ന് വിലാസിനി പറഞ്ഞുണ്ടാക്കി. ഒടുവിൽ വീട്ടിലെ ജീവിതം ദുസ്സഹമായപ്പോൾ രാധ വീടു വിട്ടിറങ്ങിത്തിരിച്ചു. കാറ്റിലും മഴയത്തും അലഞ്ഞു തിരിയുകയായിരുന്ന സുരേന്ദ്രന്റെ തലയിൽ ഒരു മരക്കൊമ്പ് വീണതിനെത്തുടർന്ന് അയാൾക്ക് ഓർമ്മ വീണ്ടു കിട്ടി. ആ സമയത്ത് രാധ അവിടെയെത്തുകയും സുരേന്ദ്രൻ അവളെ തിരിച്ചറിയുകയും പൂർണ്ണ ഗർഭിണിയായ അവളെ അടുത്തൊരു വീട്ടിലേക്കാനയിക്കുകയും ചെയ്തു. അവിടെ കിടന്ന് അവൾ പ്രസവിച്ചു.രാജശേഖരന്റെ കുടിലവൃത്തികളെക്കുറിച്ച് സംശയങ്ങളുദിച്ച സുരേന്ദ്രൻ , നേരെ തന്റെ വീട്ടിലേയ്ക്കു പോയി. അവിടെ അമ്മയുടെ സ്ഥിതി ഗൗരവതരമാണെന്ന് കണ്ട് അവർക്കൊരു ശസ്ത്രക്രിയ നടത്താൻ സുരേന്ദ്രൻ നിശ്ചയിച്ചു.ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ വീട്ടിൽ എത്തിച്ചേർന്ന രാജശേഖരൻ ഓപ്പറേഷൻ മുറിയിലേക്ക് കടന്നു ചെന്നു.അവിടെ കാവൽ നിർത്തിയിരുന്ന ചന്ദ്രൻ പിള്ളയുമായി അയാൾ ഏറ്റുമുട്ടി.ചന്ദ്രൻ പിള്ളയെ അവശനാക്കി, രാജശേഖരൻ വേണുവിനെ നേരിട്ടു.അതിനു ശേഷം സുരേന്ദ്രന്റെ അടുക്കലേയ്ക്കു നീങ്ങിയപ്പോഴേയ്ക്കും അയാൾ ശസ്ത്രക്രിയ വിജയകരമായി തീർത്തിരുന്നു.രാജശേഖരനും സുരേന്ദ്രനും തമ്മിലുള്ള കലഹം നടന്നു കൊണ്ടിരിക്കേ തങ്കപ്പന്റെ ഫോൺ സന്ദേശമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ്, തമ്പിയെ തടവുകാരനാക്കി.സംസാരിക്കാറായ സുരേന്ദ്രന്റെ അമ്മ പാർവതിയമ്മ തന്റെ ഭർത്താവ് തന്നോട് പറഞ്ഞിരുന്ന രാജശേഖരനെ പറ്റിയുള്ള കാര്യങ്ങൾ അയാൾക്കെതിരായി തെളിവായി നൽകി.പുതിയ സംഭവവികാസങ്ങളെ തുടർന്ന് വിലാസിനിയ്ക്ക് കിറുക്കിളകി.എല്ലാം മംഗളമായി അവസാനിക്കാൻ കാരണം സുരേന്ദ്രന്റെ കുട്ടിയുടെ ഭാഗ്യ ജാതകമാണെന്ന് എല്ലാവരും വിശ്വസിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ഭാഗ്യജാതകത്തിൽ അഭിനയിച്ചവർ : സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, മുത്തയ്യ , ശ്രീനാരായണ പിള്ള, ബഹദൂർ , അടൂർഭാസി, എം ജി മേനോൻ, പങ്കജവല്ലി, ഷീല, അടൂർ ഭവാനി, അടൂർ പങ്കജം.ഈ ചിത്രത്തിനു വേണ്ടി പി എൻ മേനോൻ കലയും സി ഗോപാലകൃഷ്ണൻ നൃത്തവും വി ശിവറാം ശബ്ദലേഖനവും പീതാംബരനും പി എൻ കൃഷ്ണനും കൂടെ വേഷവും സംവിധാനം ചെയ്തു.വിജയാ വാഹിനി , ഉദയാ സ്റ്റുഡിയോകളിൽ വെച്ച് നിർമിച്ച ഈ ചിത്രം എസ് രങ്കനാഥനും കെ ശ്രീനിവാസനും ചേർന്ന് വിജയാ ലാബറട്ടറിയിൽ വെച്ച് പ്രോസസ് ചെയ്തു.ടി ടി കൃപാശങ്കർ ചിത്ര സംയോജനവും ഡി വി രാജാറാം ഛായാഗ്രഹണവും ചെയ്തപ്പോൾ പി മുത്തു വസ്ത്രാലങ്കാരം ചെയ്തു. വി ബി സി മേനോൻ വെസ്രക്സ് സൗണ്ട് സിസ്റ്റത്തിലാണ് ഈ ചിത്രത്തിന്റെ ശബ്ദം ആലേഖനം ചെയ്തത്.പി ജി വാസുദേവൻ സംവിധായകനെ സഹായിച്ച ഭാഗ്യജാതകത്തിന്റെ പ്രൊഡക്ഷൻ മാനേജർ പി സദാനന്ദനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വി കെ രാമറും ആയിരുന്നു.ജിയോ പിക്ചേഴ്സ് വിതരണാവകാശം ഏറ്റെടുത്ത ഈ ചിത്രം 16.11.62 ലാണു പ്രദർശനമാരംഭിച്ചത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0