വൈവാഹിക ജീവിതത്തെ കുറിച്ച് മധുരോദാരമായ സങ്കല്പങ്ങൾ വെച്ചു പുലർത്തിയ ആ സഹോദരിമാർക്ക് സങ്കല്പം യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്ന് മനസ്സിലാക്കാൻ അധികനാൾ വേണ്ടി വന്നില്ല. ബിസിനസ്സുകാരനായ വേണുവിനെ വിവാഹം കഴിച്ച വസന്തയ്ക്കാണു അതാദ്യം മനസ്സിലായത്. ഭാര്യയോടൊത്ത് അല്പനേരം സല്ലപിച്ചിരിക്കാൻ കൂടി കഴിയാത്ത വിധം അത്രയ്ക്ക് തിരക്കേറിയതായിരുന്നു വേണുവിന്റെ ജീവിതം.രാത്രികളിൽ പോലും ഓരോ കാര്യങ്ങൾക്കായി അയാൾക്ക് പുറത്ത് പോകേണ്ടിയിരുന്നു. വസന്തയ്ക്ക് ഈ ഏകാന്തത ഒരു തടവറയായി തോന്നി. അവൾക്ക് ജീവിതം ആകെ മടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിട്ടും സംതൃപ്ത ജീവിതം നയിക്കുന്ന പ്രമീളയെയും ഭർത്താവിനെയും കാണാനിട വന്നതോടെ വസന്തയുടെ നിരാശക്കു ആഴം വർദ്ധിച്ചു. ആയിടക്കു തന്നെ പ്രമീള ഒരു മാതാവാകുകയും ചെയ്തു.
ഒരു ദിവസം പ്രമീള ഭർത്താവും കുഞ്ഞുമൊത്ത് വസന്തയുടെ വീട് സന്ദർശിക്കാനെത്തി. കൊട്ടാരസദൃശമായ ആ വീടും സുഖസൗകര്യങ്ങളും എല്ലാം കണ്ടപ്പോൾ അവളുടെ മനസ്സിലും തീ ആളിക്കത്തി. വസന്തയ്ക്കുള്ളതെല്ലാം തനിക്കും നേടിയെടുക്കണമെന്ന തീരുമാനവുമായാണവൾ വീട്ടിലേക്ക് മടങ്ങിയത്.അതോടെ സംതൃപ്തമായ ആ കുടുംബജീവിതത്തിലും വിള്ളലുകളുണ്ടായി.ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ പ്രമീള ഭർത്താവിനെ ഉപേക്ഷിച്ച് സഹോദരൻ ഗോപന്റെ അടുത്തേക്കെത്തി.
വേണു ഭാര്യയുമൊത്ത് കാശ്മീരിലേക്ക് ഒരുല്ലാസ യാത്രയ്ക്ക് പരിപാടിയിട്ടു.പക്ഷേ അവിചാരിതമായ കാരണങ്ങളാൽ അവസാന നിമിഷം ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. വസന്ത അതറിഞ്ഞ് പൊട്ടിത്തെറിച്ചു. ഭർത്താവിനോട് പിണങ്ങി അവളും ഗോപന്റെ വീട്ടിലേക്ക് തിരിച്ചു.
നല്ലവനും സ്നേഹസമ്പന്നനുമായ രവിയെ ഉപേക്ഷിച്ചു കടന്നു വന്ന പ്രമീളയെ ഗോപൻ ശാസിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് വസന്തയുടെ വരവ്. ഗോപൻ സ്തബ്ധനായി നിന്നു പോയി.സഹോദരിമാരുടെ ചിന്താശൂന്യത തറവാടിനെ തകർച്ചയുടെ വക്കിലേക്കാണു എത്തിച്ചിരിക്കുന്നതെന്ന് അയാൾക്ക് ബോദ്ധ്യമായി. പക്ഷേ എത്ര ഉപദേശിച്ചിട്ടും ഭർതൃഗൃഹങ്ങളിലേക്ക് തിരികെ പോകാൻ ഇരുവരും കൂട്ടാക്കിയില്ല.
ഗോപൻ ഒടുവിൽ ഒരു തീരുമാനത്തിലെത്തി. അയാൾ നേരെ വേണുവിന്റെ അരികിലേക്ക് ചെന്ന് അറിവു കെട്ട തന്റെ സഹോദരിക്കു മാപ്പു നൽകി അവളെ തിരികെ സ്വീകരിക്കാൻ അപേക്ഷിക്കുന്നു.തനിക്കു വേണ്ടി രവിയോട് സംസാരിക്കാനും അയാൾ വേണുവിനോട് അഭ്യർത്ഥിക്കുന്നു.വേണുവും രവിയും അനുരഞ്ജനത്തിനു തയ്യാറായി ഗോപന്റെ വീട്ടിലെത്തി.എന്നാൽ ഗോപൻ എത്ര നിർബന്ധിച്ചിട്ടും പ്രമീളയും വസന്തയും അവരുടെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.ആർഭാടജീവിതം കൊതിക്കുന്ന പ്രമീളയും ഭർതൃസുഖം ആശിക്കുന്ന വസന്തയും !! ഗോപൻ വീണ്ടും ധർമ്മസങ്കടത്തിലായി.വേണു അപ്പോഴും സഹായത്തിനെത്തി.തന്റെ ബിസിനസ്സും മണിമാളികയുമെല്ലാം സമ്പത്തുമെല്ലാം അഞ്ചു കൊല്ലക്കാലത്തേക്ക് താൻ രവിയെ ഏല്പ്പിക്കാമെന്നും അത്രയും കാലം കൊണ്ടുണ്ടാക്കുന്ന ലാഭമെല്ലാം രവിക്കു തന്നെ എടുക്കാമെന്നും വേണു അയാളോട് പറഞ്ഞു.പ്രമീളക്ക് സമ്മതമായി.അങ്ങനെയെങ്കിലും കുറേ നാൾ ഭർത്താവിനെ തനിക്ക് സ്വന്തമായി ലഭിക്കുമെന്ന് കരുതി വസന്തയും അതിനു സമ്മതിച്ചു.അങ്ങനെ പ്രമീളയും ഭർത്താവും വേണുവിന്റെ മണിമാളികയിലേക്കും വസന്തയും വേണുവും രവിയുടെ കൊച്ചു വീട്ടിലേക്കും താമസം മാറ്റി…. പക്ഷേ…. പ്രശ്നങ്ങൾ അതോടെ അവസാനിക്കുകയായിരുന്നില്ല. ആരംഭിക്കുകയായിരുന്നു.വ്യക്തികൾ തമ്മിലിടഞ്ഞു.ബന്ധങ്ങൾ ഉലഞ്ഞു. സംശയം തല പൊക്കി.സംഘർഷങ്ങൾ ഉയർന്നു പൊങ്ങി.വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ പെട്ടുഴലുന്ന അവരുടെ കഥ നേരിൽ തന്നെ കാണേണ്ടതാണ്.
അവലംബം : പാട്ടുപുസ്തകം