അന്വേഷണത്തിന്റെ കഥ -
ഗോള്‍ഡ് മെഡല്‍ നേടി ഒന്നാം ക്ലാസ്സില്‍ ബിരുദമെടുത്തു് ജോലിയന്വേഷിച്ചു് പട്ടണത്തിലെത്തിച്ചേര്ന്ന രവീന്ദ്രന് (പ്രേംനസീര്‍). പണക്കൊഴുപ്പിന്റെ പ്രളയപ്രവാഹം പ്രദാനം ചെയ്ത സുഖലോലുപ ജീവിതത്തില്‍ വിരക്തി തോന്നി യഥാര്‍ത്ഥമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യജീവിതത്തിലെ സന്തോഷവും സംതൃപ്തിയും തേടി വീടുവിട്ടിറങ്ങിയ ധനികയുവതി പ്രിയംവദ (വിജയശ്രീ). അവള് എത്തിച്ചേര്‍ന്നതു് രവീന്ദ്രന്റെ താല്‍ക്കാലിക വസതിയായ ചെറ്റക്കുടിലില്‍. പട്ടുമെത്തയും സുഖസമൃദ്ധമായ ആഹാരരീതിയും ഉപേക്ഷിച്ച പ്രിയംവദ ചെറ്റക്കുടിലിലെ പരുക്കന്‍ ബഞ്ചിലും കടുംചായയിലും പരിപ്പുവടയിലും അവള് തേടിയ ജീവിത സന്തുഷ്ടി കണ്ടെത്തി.
യദൃച്ഛയാ കണ്ട ഒരു പത്രപ്പരസ്യത്തില്‍ നിന്നും പ്രിയംവദ ആരെന്നു മനസ്സിലാക്കിയ രവീന്ദ്രന് അവളെ അവളുടെ അച്ഛന്റെ സമീപത്തെത്തിച്ചു. ഏകപുത്രിയുടെ വേര്‍പാടില്‍ മനം നൊന്തുകഴിഞ്ഞിരുന്ന എസ് ആര് പിള്ള (മുത്തയ്യ) പാരിതോഷികമായ പതിനായിരം രൂപ രവീന്ദ്രനു നല്കി. താന്‍ കണ്ടെത്തിയ ജീവിതസംതൃപ്തിയേയും താനര്‍പ്പിച്ച സ്നേഹത്തേയും വെറും വെള്ളിത്തുട്ടുകള്‍ക്കു വേണ്ടി വഞ്ചിച്ച രവീന്ദ്രനില്‍ പ്രിയംവദ അമര്‍ഷം പൂണ്ടു. അച്ഛന് നല്കിയ തുക നിരസിച്ചാണു് രവീന്ദ്രന് മടങ്ങിയതെന്ന സത്യം പ്രിയംവദ മനസ്സിലാക്കിയതു് വളരെ വൈകിയാണു്.
മടക്കയാത്രയില്‍ തിരക്കേറിയ നാല്ക്കവലയില് വച്ചു് നാനാവശത്തു നിന്നും ചീറിപ്പാഞ്ഞുവന്ന വാഹനങ്ങള്‍ക്കിടയില്‍ പെട്ടു തലയ്ക്കു ഗരുതരമായ പരിക്കേറ്റു് രവീന്ദ്രന് ആശുപത്രിയിലായി. തലച്ചോറിനു ക്ഷതം പറ്റിയ അയാള്‍ക്കു് ഓര്‍മ്മശക്തി നഷ്ടപ്പെട്ടു. അമ്നേഷ്യ എന്ന രോഗമാണെന്നു് ഡോക്ടര്‍മാര്‍ വിഥി കല്പ്പിച്ചു.
ശാരീരികമായ പരുക്കുകള്‍ ഭേദപ്പെട്ടു രവീന്ദ്രന് ആരുമറിയാതെ ആശുപത്രി വിട്ടു. താനാരെന്നോ തന്റെ ജീവിതചരിത്രമെന്തെന്നോ ഓര്‍ക്കുവാന്‍ കഴിയാതെ ഒരു ഭ്രാന്തനെന്ന പോലെ അലഞ്ഞുതിരിഞ്ഞു
മണിമലയാറിന്റെ പ്രകൃതിരമണീയമായ തീരത്തു് വിധവയെന്നു നാട്ടുകാര്‍ ധരിച്ചിരുന്ന പൊന്നമ്മ എന്ന സ്ത്രീയും (കവിയുര്‍ പൊന്നമ്മ) ഏക പുത്രി വത്സലയും (ശാരദ) പൊന്നമ്മയുടെ സഹോദരനായ ശങ്കരപ്പിള്ളയുടെ (ശങ്കരാടി) സംരക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ശങ്കരപ്പിള്ളയുടെ പത്നിയാണു് വാസന്തി (സുജാത).
വര്‍ഷങ്ങള്‍ക്കു് മുന്‍പു് മുണ്ടക്കയത്തു റബ്ബര്‍ തോട്ടം സ്ഥാപിക്കാന്‍ വന്ന ഒരു ധനികമുതലാളിയും പൊന്നമ്മയും തമ്മില്‍ പ്രേമബന്ധത്തിലായി. ആ ബന്ധത്തിന്റെ അനന്തരഫലമായി പൊന്നമ്മയ്ക്കു ലഭിച്ച സമ്മാനമാണു് വത്സല.
ശക്തിയായ ജലപ്രവാഹമുണ്ടായിരുന്ന മണിമലയാറ്റില്‍ കാല് വഴുതിവീണു വത്സലയെ അലഞ്ഞു തിരിഞ്ഞു അവിടെയെത്തിയ രവീന്ദ്രന് രക്ഷിച്ചു. ബഹളം കേട്ടു് ഓടിയെത്തിയ ശങ്കരപ്പിള്ളയും ഭാസ്ക്കരനും (അടൂര്‍ ഭാസി), കോമളാങ്കനും (ബഹദൂര്‍) രവിയെ തിരിച്ചറിഞ്ഞു. പക്ഷെ രവിക്കു് അവരെയാരെപ്പറ്റിയും ഒരോര്‍മ്മയുമില്ല. ശങ്കപ്പിള്ള രവീന്ദ്രനെ തന്റെ വീട്ടില്‍ പാര്‍പ്പിച്ചു.
തന്റെ ജീവന് രക്ഷിച്ച രവിയെ സ്നേഹനിര്‍ഭരമായ ഹൃദയത്തോടെ വത്സല പരിചരിച്ചു. രവി ഒരു പുതിയ ജീവിതത്തിലേക്കു് കാലൂന്നി.
കാലചക്രം കറങ്ങിത്തിരിഞ്ഞു. രവിയും വത്സലയും വിവാഹിതരായി. വത്സല ഒരു പൊന്നോമനപ്പുത്രന്റെ മാതാവുമായി. ഇക്കാലമത്രയും രവീന്ദ്രനെക്കുറിച്ചുള്ള പ്രിയംവദയുടെ അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു.
റബ്ബര്‍ബോര്‍ഡില്‍ നിന്നും കിട്ടിയ ഒരു ചെക്കു മാറാന്‍ പട്ടണത്തിലെത്തിയ രവീന്ദ്രന് അക്രമികളുടെ ആക്രമത്തിനു ഇരയായി. തലയ്ക്കു് കഠിനമായ പ്രഹരമേറ്റ രവീന്ദ്രന് വീണ്ടും ആശുപത്രിയിലാക്കപ്പെട്ടു. രണ്ടാമതും തലച്ചോറിനു് ക്ഷതമേറ്റ രവിക്കു് പഴയ ഓര്‍മ്മകള്‍ വീണ്ടുകിട്ടി. പക്ഷെ അയാളുടെ ഇടക്കാല ജീവിതത്തെപ്പറ്റിയുള്ള സ്മരണകളെല്ലാം നഷ്ടപ്പെട്ടു.
രവിയെപ്പറ്റി നിരന്തരാമയ അന്വേഷണം നടത്തിയിരുന്ന പ്രിയംവദ അയാളെ വീണ്ടും ആശുപത്രിയില്‍ വച്ചു കണ്ടുമുട്ടി. അച്ഛന് മരിച്ചുകഴിഞ്ഞിരുന്ന പ്രിയംവദ, അച്ഛന്റെ അനന്തിരവനും എസ്റ്റേറ്റു മാനേജരുമായ രാജശേഖരന്റെ (ജോസ്പ്രകാശ്) സംരക്ഷണയിലാണു് ജീവിച്ചിരുന്നതു്. തന്റെ അമിതമായ സ്വത്തിനും തന്നില്‍ തന്നെയും കണ്ണുവച്ചിരുന്ന രാജശേഖരന്റെ നിയന്ത്രണത്തില്‍ നിന്നും മുക്തി നേടുവാന്‍ അവള്‍ക്കവസരം കിട്ടി. ആശുപത്രിയില്‍ നിന്നും രവിയെ പ്രിയവദയുടെ ബംഗ്ലാവിലേക്കു് മാറ്റി.
ചെക്കു മാറുവാന്‍ പോയ ഭര്‍ത്താവു് തിരിച്ചുവരാത്തതു്കൊണ്ടു് അമ്മയും നാട്ടുകാരും വത്സലയെ പഴിചാരി. ആക്ഷേപശരങ്ങളാല് വീര്‍പ്പുമുട്ടിയ വത്സല സ്വപ്നരൂപമായി ഭര്‍ത്താവിനെ അന്വേഷിച്ചു വീടുവിട്ടിറങ്ങി. വിധി അവരെ പ്രിയംവദയുടെ ബംഗ്ലാവിലെത്തിച്ചു.
ശാസ്ത്രത്തിനും ഭിഷഗ്വരനും രവിയെ ബാധിച്ചിരുന്ന അമ്നേഷ്യാ രോഗത്തിനു പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ജീവിതരക്തം കൊണ്ടു ജന്മം കൊടുത്ത പ്രിയപുത്രനെയും തന്നെ കാണപ്പെട്ട ദൈവമായി ആരാധിച്ചിരുന്ന പ്രിയ പത്നിയേയും രവിക്കു തിരിച്ചറിയാന്‍ സാധിച്ചില്ല.
നീറിപ്പുകയുന്ന ഹൃദയവുമായി വത്സല ചാഞ്ചല്യമില്ലാത്ത ദൃഢനിശ്ചയവും അളവറ്റ സ്നേഹവും അതിരറ്റ മനസ്സാന്നിദ്ധ്യവും കൊണ്ടു സ്വഭര്‍ത്താവിനു ഓര്‍മ്മ വീണ്ടെടുക്കാന്‍ സഹായിച്ച ആധുനി വൈദ്യശാസ്ത്രത്തിനു വെല്ലുവിളിയായി തീര്‍ന്നു. വികാര നിര്‍ഭരവും ഹൃദയാവര്‍ജ്ജകവുമായ ആ രംഗങ്ങള്‍ വെള്ളിത്തരയില്‍ കാണുക.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|