കഥാസാരം
ഉത്തരകേരളത്തിലെ മേപ്പ ഗ്രാമത്തിൽ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് വീര്യ ശൗര്യങ്ങളുടെ വിളനിലമായിരുന്ന ഒതേനൻ ജനിച്ചത്.പ്രായപൂർത്തിയായ ഒതേനൻ അഹംഭാവിയായ കതിരൂർ ഗുരുക്കളുമായി ഓണപ്പുടവയുടെ അവകാശസ്ഥാനത്തിനു വേണ്ടി പൊരുതി.വിജയശ്രീലാളിതനായ ഒതേനന്റെ വീരപരാക്രമങ്ങൾ കണ്ട് സുന്ദരിയായ കുങ്കി അദ്ദേഹത്തെ മനസാ വരിച്ചു. എന്നാൽ ഒതേനനാവട്ടെ, കടത്തനാട്ടു രാജാവിന്റെ പുത്രിയായ കുഞ്ഞിക്കന്നിയുമായി പ്രേമത്തിലായിരുന്നു.ഒതേനനെ വക വരുത്തുവാൻ വേണ്ടി കതിരൂർ ഗുരുക്കൾ ഉഗ്രയോദ്ധാക്കളായ പുന്നാരം കോട്ട കേളപ്പൻ, ചിണ്ടൻ നമ്പ്യാർ എന്നിവരെ ക്ഷണിച്ചു. അവർക്ക് കൂടുതൽ പരിശീലനം നൽകി.പക്ഷേ ഒതേനന്റെ നേതൃത്വത്തിൽ കടത്തനാട്ടു രാജാവ് വിളിച്ചു കൂട്ടിയ നാട്ടുക്കൂട്ടം ഇത് നിരോധിച്ചു. കതിരൂരിന്റെ പ്രതികാരേച്ഛ ആളിക്കത്തി.കതിരൂരിന്റെ ചാരനായ വണ്ണാൻ അമ്പു സന്തോഷം കണ്ടെത്തിയത് കുഞ്ഞിക്കുങ്കിയെപ്പറ്റി അപവാദം പറഞ്ഞു പരത്തുന്നതിലായിരുന്നു.കൊങ്കി “ അരിവാളു പോലെ വളഞ്ഞവളും കാക്കയെപ്പോലെ കറുത്തവളും “ ആണെന്ന് അമ്പുവിൽ നിന്ന് മനസ്സിലാക്കിയ ഒതേനൻ കുങ്കിയുമായുള്ള വിവാഹാലോചനകളെല്ലാം എതിർത്തു.എന്നു തന്നെയല്ല അവളെ പരിഹസിക്കുകയും ചെയ്തു.കുഞ്ഞിക്കന്നിയെ കാണാൻ ഒരിക്കൽ ചാപ്പനോടൊത്തു പോകവേ കാവിൽ ചിറയിൽ കുളിച്ചു കൊണ്ടിരുന്ന ഒരു സുന്ദരിയെക്കണ്ട ഒതേനൻ എല്ലാം മറന്നു പോയി. എന്നാൽ അവളോട് താളി ചോദിച്ച ഒതേനനു ചുട്ട മറുപടിയാണു കിട്ടിയത്. അപ്പോഴാണ് അയാൾ അറിയുന്നത് ഇവളാണ് കുങ്കിയെന്ന് ! ചാപ്പന്റെ തന്ത്രപരമായ ഇടപെടലോടു കൂടി അവരുടെ ഗാന്ധർവ വിവാഹം നടക്കുന്നു.ഒതേനന്റെ സഹോദരിയായ ഉണിച്ചാറയുമായി പയ്യനാടൻ ചിണ്ടൻ അനുരാഗത്തിലാകുന്നു.ഈ സമയം തറവാടു സംബന്ധമായി പൊന്തി വന്ന ഒരു വാഗ്വാദത്തെത്തുടർന്ന് ഒതേനനെ പയ്യനാടൻ പോരിനു വിളിച്ചു.ശാന്തശീലനായ ജ്യേഷ്ഠൻ കോമക്കുറുപ്പിന്റെ അപേക്ഷയനുസരിച്ച് ഒതേനൻ പയ്യനാടനോട് ക്ഷമ ചോദിക്കാൻ പോകുന്നു.എന്നാൽ അവിടെച്ചെന്ന ഒതേനനെ കതിരൂരിന്റെ പ്രേരണ മൂലം പയ്യനാടൻ അധിക്ഷേപിക്കുന്നു. കുപിതനായ ഒതേനൻ പയ്യനാടനെ യുദ്ധത്തിൽ തോല്പ്പിക്കുന്നു.വിജയം കൊണ്ടാടുവാൻ ഒതേനൻ ലോകനാർക്കാവിലെ ഉത്സവം നടത്താനും ഒരാനയെ നടയ്ക്കിരുത്താനും പ്രതിജ്ഞ ചെയ്യുന്നു.ഉത്സവത്തിനിടയ്ക്ക് പൊന്നാപുരം കേളപ്പൻ കുഞ്ഞിക്കന്നിയെ തട്ടിക്കൊണ്ട് പോകുന്നു.രാത്രിയിൽ തന്നെ കോട്ടയ്ക്കകത്ത് പ്രവേശിച്ച ഒതേനനെ കോട്ടക്കാർ പിടിച്ചു കെട്ടി. എന്നാൽ സൂത്രശാലിയായ ചാപ്പൻ സന്യാസിയുടെ വേഷം ധരിച്ച് കോട്ടയിൽ പ്രവേശിച്ച് ഒതേനനെ വിമുക്തനാക്കി.സംഘട്ടനത്തിൽ കേളപ്പൻ മരിച്ചു.കുഞ്ഞിക്കന്നിയെ കൊട്ടാരത്തിലേയ്ക്നം തിരികെ കൊണ്ടു പോകുന്നു.കാവിൽ ആനയെ നടയ്കിപോരുത്താം എന്ന് ഒതേനൻ ചെയ്ത നേർച്ച വർഷങ്ങൾ കഴിഞ്ഞിട്ടും നടത്താത്തതിൽ കതിരൂർ ഒതേനനെ അധിക്ഷേപിച്ചു. ആനയെ തിരക്കിപ്പോയ ഒതേനനെ ശത്രുക്കൾ വളഞ്ഞു.എങ്കിലും തക്ക സമയത്തെത്തിയ കുങ്കിയും ഏഴു വയസ്സുള്ള മകൻ കുഞ്ഞമ്പാടിയും കൂടി അദ്ദേഹത്തെ രക്ഷിച്ചു.പ്രതികാരാവേശം കത്തിജ്ജ്വലിച്ച കതിരൂർ സ്വയം ഒതേനനെ നേരിടാൻ നിശ്ചയിച്ചു.കതിരൂർ ഗുരുക്കൾ അതിസമർത്ഥനും അപരാജിതനും ആയിരുന്നെങ്കിലും ഒതേനൻ സാധാരണമല്ലാത്ത പൂഴിക്കടകൻ അടവു പ്രയോഗിച്ച് എതിരാളിയെ വക വരുത്തി. വിജയ ശ്രീലാളിതനായി മടങ്ങും വഴി ശത്രുക്കൾ മറഞ്ഞിരുന്ന് ഒതേനനെ വെടിവെച്ചു വീഴ്ത്തി. സഹോദരി ഉണിച്ചാറയുടെ കൈയ്യിൽ നിന്നും പാലു വാങ്ങിക്കുടിച്ച് എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊണ്ട് ആ വീരകേസരി ഇഹലോകവാസം വെടിഞ്ഞു.
വാഹിനി സ്റുയുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിലെ കളരിപ്പയറ്റുകൾ കേരള ഭാർഗ്ഗവ കളരി സെന്ററിൽ വെച്ചാണു ചിത്രീകരിക്കപ്പെട്ടത്. കെ. തങ്കപ്പൻ നൃത്ത സംവിധാനവും, എസ് കോന്നനാട് കലാസംവിധാനവും , വി ശിവറാം ശബ്ദലേഖന സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും കണ്ണനും, സംഭാഷണം എം പി രാമചന്ദ്രനും വെസ്രെക്സ് സൗണ്ട് സിസ്റ്റത്തിൽ റെക്കോഡ് ചെയ്തു. പി ഭാസ്കർ റാവു എ വിൻസന്റിന്റെ മേൽനോട്ടത്തിൽ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിലെ വേഷവിധാനം കെ വി ഭാസ്കരനും പി എൽ കൃഷ്ണനും നിർവഹിച്ചപ്പോൾ വി എം മുത്തു വസ്ത്രാലങ്കാരം ചെയ്തു.ജി വെങ്കിട്ടരാമൻ ചിത്ര സംയോജനം നിർവഹിച്ച തച്ചോളി ഒതേനനിൽ സത്യൻ, മധു,കോട്ടയം ചെല്ലപ്പൻ , എസ് പി പിള്ള , പി ജെ ആന്റണി, പി എ തോമസ്, അടൂർ ഭാസി,കുഞ്ഞാണ്ടി, പ്രേംജി, മാസ്റ്റർ പ്രസാദ് ,അബ്ദുൾ റഹിമാൻ ഹാജി, സണ്ണി, വേണു, കെടാമംഗലം അലി,പപ്പു.കൃഷ്ണൻ, ഗോവിന്ദ് പാലിയാട്ട്, എൻ കെ ബി നായർ, അംബിക, സുകുമാരി, ദേവകി, നീലക്കുയിൽ രാജം ,പാർവതി, മാലതി എന്നിവർ അഭിനയിച്ചു.പി എ ബക്കർ പ്രൊഡക്ഷൻ മാനേജരായുള്ള ഈ ചിത്രം 31.1.1964 ൽ പ്രദർശനം ആരംഭിച്ചു.ചന്ദ്രതാരാ പിക്ചേഴ്സിനാണ് വിതരണാവകാശം
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്