A Weekly Column on Movies, Music & Opinions from MSI
ലേഖനം - 27
വിവാദം മലയാള സിനിമയുടെ ഒരു "ലക്ഷണ"മോ?- 2013 ലെ സിനിമയ്ക്ക് സംസ്ഥാന സർക്കാർ ബഹുമതികൾ.
"മികച്ച ഗായകൻ കാർത്തിക് തന്നെ" - "ചലച്ചിത്ര അവാർഡ് വിവാദം - പരാതി പറയാൻപോലും താല്പര്യമില്ലാതെ പ്രദീപ് "
2014 ഏപ്രിൽ 23 ലെ മലയാള മനോരമയിലെ വാർത്തകളുടെ തലക്കെട്ട് ഇങ്ങനെ - ഒരേ പേജിൽ അടുത്തടുത്ത കോളങ്ങൾ (പേജ് 25) കൊച്ചി എഡിഷൻ.
സിനിമയിൽ പാടിയതു് പ്രദീപ് ചന്ദ്രകുമാർ.സംഗീത പ്രചാരത്തിനുള്ള വിപണന സി ഡി യ്ക്ക് വേണ്ടി പാടിയതു് കാർത്തിക്.
അപൂർവ്വമാണെങ്കിലും ഇതു് ഒരു പുതിയ സംഭവം അല്ല. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരേ പാട്ടിലെ ആദ്യത്തെ വ്യത്യസ്ഥ ആലാപനം 1938 ൽ ആണെന്നാണു് കണ്ടെത്താൻ കഴിഞ്ഞതു്.
ചിത്രം - "ധർത്തി മാത" 1938 ലെ ഹിന്ദി ചിത്രം. ചിത്രത്തിൽ കെ സി ഡേ, ഉമാ ശശി, കെ എൽ സൈഗാൾ എന്നിവർ പാടിയ "ദുനിയാ രംഗ് രങ്കീലി ബാബാ..... " എന്ന ഗാനം 78 rpm ഗ്രമോഫോണ് റികാർഡിനു വേണ്ടി പാടിയത് പങ്കജ് മല്ലിക്, ഉമാ ശശി, കെ എൽ സൈഗാൾ. ചിത്രത്തിൽ കെ സി ഡേ പാടിയ ഭാഗം റിക്കാർഡിൽ പാടിയത് ചിത്രത്തിന്റെ സംഗീത സംവിധായകനും കൂടി ആയിരുന്ന പങ്കജ് മല്ലിക്. ഈ ഒരു "മാറ്റ ആലാപന" ത്തിനുള്ള കാരണം അറിയില്ല.
1948 ലെ "അനോഖാ പ്യാർ " എന്ന ഹിന്ദി ചിത്രത്തിൽ മീനാ കപൂർ പാടിയ ഗാനങ്ങൾ ഗ്രാമഫോണ്‍ റിക്കാർഡുകളിൽ പാടിയത് ലതാ മങ്കേഷ്കർ. അക്കാലത്തെ സംഗീത വിപണന തന്ത്രം ഇങ്ങനെ - ചിത്രം റിലീസ് ആയതിനു ശേഷം ഹിറ്റ് ആയ ഗാനങ്ങൾ മാത്രം ആയിരുന്നു 78 rpm റിക്കാർഡുകൾ ആയി വിപണിയിൽ എത്തിയിരുന്നത്. സിനിമാട്രാക്കിനു വേണ്ടി ഒരു റിക്കാർഡിങ്ങു്, അതിനു ശേഷം ചിത്രം റിലീസ് ആയതിനു ശേഷം റിക്കാർഡുകൾക്കു വേണ്ടി hmv പോലെയുള്ള സംഗീത വിപണന കമ്പനികൾക്കു വേണ്ടി വേറെ റിക്കാർഡിംഗ്. "അനോഖ പ്യാർ " ന്റെ റിലീസിനു ശേഷം hmv കമ്പനിയുടെ റികാർഡിംഗ് സമയത്ത് പിന്നണി ഗായിക മീനാ കപൂർ അസുഖം ബാധിച്ചു കിടപ്പിലായി. റിക്കാർഡിംഗ് മാറ്റി വെക്കാൻ വാണിജ്യ പരമായ കാരണങ്ങളാൽ നിർവ്വാഹം ഇല്ലാത്തതിനാൽ മീനാ കപൂർ ഫിലിം ട്രാക്കിൽ പാടിയ ഗാനങ്ങൾ അന്നത്തെ "പുതു ശബ്ദം " ലതാ മങ്കേഷ്കറെക്കൊണ്ട് പാടിച്ചു സംഗീത സംവിധായകൻ അനിൽ ബിശ്വാസ്. മീനാ കപൂറിന്റെ ശബ്ദത്തിൽ പ്രേക്ഷകർ സിനിമാശാലകളിൽ കേട്ടു.ഇഷ്ടപ്പെട്ട ഗാനങ്ങൾ പുനർ ശ്രവണത്തിനായി ഗ്രാമഫോണ്‍ ഡിസ്കുകൾ ആയി വിപണിയിൽ എത്തിയതു് ലതാ മങ്കേഷ്കറുടെ ശബ്ദത്തിൽ. ലതയുടെ സംഗീത ജീവിതത്തിൽ നാഴികക്കല്ലുകൾ ആയി മാറി ഗാനങ്ങൾ. ലതയ്ക്ക് hmv കമ്പനിയിൽ നിന്നും ലഭിച്ച പ്രതിഫലത്തെ ചൊല്ലിയോ, പിന്നീട് റോയൽറ്റി നിലവിൽ വന്നതിനു ശേഷം ലതയ്ക്ക് ലഭിച്ചിരിക്കാവുന്ന റോയൽറ്റി സംബന്ധമായോ വിവാദം ഉണ്ടായതായി അറിവില്ല. മീനാകപൂറിന്റെ ആലാപനം കൊണ്ട് ഹിറ്റ് ആയ പാട്ടുകൾ ആണല്ലോ ലതയുടെ ശബ്ദത്തിൽ ഗ്രാമഫോണ്‍ ഡിസ്കുകൾ ആയി വിപണി കീഴടക്കിയതു്.
ഗാനങ്ങൾ - മീനാ കപൂർ ഫിലിം ട്രാക്കിൽ. ലത റിക്കാർഡിൽ -
1.യാദ് രഖ്ന ചാന്ദ് താരോ.... 2.മേരേ ലിയെ വോ .... 3.ഏക് ദിൽ കാ.... 4. ഏ ദിൽ മേരി വഫ....
ഇനി ഫിലിം ട്രാക്കിൽ നിന്നും നിർബ്ബന്ധബുദ്ധിയോടെ നീക്കം ചെയ്യപ്പെട്ട ആലാപനത്തിന്റെ "എപിസോഡ് ". ചിത്രം -1945 ൽ റിലീസ് ആയ "ശ്രീ വള്ളി " എന്ന തമിഴ് ചിത്രം. റിലീസ് ആയ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പുരാണചിത്രം ചരിത്രം സൃഷ്ടിക്കുമെന്നു് നിർമ്മാതാവ് എ വി മെയ്യപ്പ ചെട്ടിയാർക്കു മനസ്സിലായി. ചിത്രം കണ്ട ചെട്ടിയാർക്കു് നായിക കുമാരി രുക്മിണി (നടി ലക്ഷ്മിയുടെ അമ്മ) യുടെ ആലാപനത്തിൽ തൃപ്തി വന്നില്ല. പിന്നണി സമ്പ്രദായം നിലവിൽ വന്നിരുന്നെങ്കിലും, ദക്ഷിണേന്ത്യയിൽ പ്രചാരത്തിൽ ആയില്ലായിരുന്നു. നായികാനായകന്മാർ സ്വന്തം ശബ്ദത്തിൽ പാടി അഭിനയിച്ചിരുന്ന കാലം. എല്ലാ അർത്ഥത്തിലും ഒരു സൂപ്പർ ഹിറ്റ് ആകണം ചിത്രം എന്ന ഉദ്ദേശത്തോടെ രുക്മിണിയുടെ ആലാപനം ചിത്രത്തിന്റെ ട്രാക്കിൽ നിന്നും മാറ്റി ചെട്ടിയാർ...!! നായകൻ റ്റി ആർ മഹാലിംഗത്തിന്റെ ഉച്ചസ്ഥായി ശബ്ദവുമായി സംഗീത പരിശീലനം മുറപ്പടി സിദ്ധിച്ചിട്ടില്ലാത്ത രുക്മിണിയുടെ ശബ്ദം ചേർന്നിരുന്നില്ല എന്ന അഭിപ്രായവും ഈ ആലാപനമാറ്റത്തിനു് കാരണം ആയി. പി എ പെരിയ നായകി എന്ന പിന്നണി ഗായികയുടെ ശബ്ദത്തിൽ ചിത്രത്തിൽ രുക്മിണി പാടിയ ഗാനങ്ങൾ വീണ്ടും റിക്കാർഡു ചെയ്ത് ഫിലിം ട്രാക്കിൽ രുകമിണിയുടെ ആലാപനം മാറ്റി പെരിയനായകിയുടെ ശബ്ദത്തിൽ ചേർത്തു ! ഈ കാരണം കൊണ്ട് അന്നത്തെ ഒരു സൂപ്പർ സ്റ്റാർ ആയിരുന്ന രുക്മിണി പിണങ്ങി എ.വി.എം ന്റെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും മാറി നിന്നത്രേ. പെരിയ നായകിയുടെ ശബ്ദത്തിൽ ചിത്രം പൂർവ്വാധികം വിജയകാഹളത്തോടെ മുന്നേറി, ഗാനങ്ങളുടെ 78 rpm ഡിസ്കുകൾ വില്പനയിൽ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
"വിവാഹിത" എന്ന ചിത്രത്തിലെ "വസന്തത്തിൻ മകളല്ലോ ...." എന്ന ഗാനം ഫിലിംട്രാക്കിൽ പി സുശീലയുടെ ശബ്ദത്തിൽ. ഗ്രാമഫോണ്‍ ഡിസ്കുകളിൽ ഈ ഗാനം മാധുരിയുടെ ശബ്ദത്തിൽ. ഈ ആലാപന ശബ്ദമാറ്റത്തിനുള്ള വ്യക്തമായ കാരണം അറിയില്ല.
"പത്മതീർത്ഥം" (1978) ലെ ഫിലിം ട്രാക്കിൽ "കാറും കറുത്ത വാവും... " എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിൽ. ഈ ഗാനം ഗ്രാമഫോണ്‍ ഡിസ്കുകളിൽ പാടിയിരിക്കുന്നതു് കാഞ്ഞങ്ങാട് രാമചന്ദ്രൻ. ഈ ആലാപന ശബ്ദമാറ്റത്തിന്റെ കാരണവും അറിയില്ല.
"നിറക്കൂട്ട് " എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം " പൂമാനമേ ....' ഫിലിം ട്രാക്കിൽ ചിത്രയുടെ ശബ്ദത്തിൽ. ചിത്രത്തിലെ ഗാനങ്ങളുടെ കാസറ്റുകളിൽ ഈ ഗാനം വേണുഗോപാൽ, മാർകോസ് എന്നിവരുടെ ശബ്ദത്തിലും ലഭ്യം. ഈ വ്യത്യസ്ഥ ആലാപനങ്ങളുടെ പിന്നിലുള്ള കാരണവും വ്യക്തമായി അറിയില്ല.
ഇനി "ഒറീസ്സ" യിലെ അവാർഡ് വിവാദത്തിനു കാരണമായ പാട്ടിലേക്ക്. മേൽപ്പറഞ്ഞ ആലാപന ശബ്ദമാറ്റങ്ങൾ വിവാദം ആകാതിരുന്നതു് ഗാനത്തിനു് "അവാർഡ് " ലഭിക്കാതിരുന്നതുകൊണ്ടായിരിക്കാം.
ഇവിടെ ശ്രദ്ധേയമായ കാര്യങ്ങൾ / അല്ലെങ്കിൽ നിർബ്ബന്ധം ആയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
1. സിനിമയിൽ ഉപയോഗിക്കാത്ത പാട്ടിനു് അവാർഡ് നൽകരുതു് എന്നാണ് ചട്ടം (മനോരമ റിപ്പോർട്ട് - 23.4.14)
2. എല്ലാ സിനിമകളും ജൂറി അംഗങ്ങൾ കണ്ടിരിക്കാൻ വഴിയില്ല എന്ന ആക്ഷേപം നിലനിൽക്കെ, ഗാനങ്ങളുടെ സി ഡി പലവട്ടം കേട്ട് ചർച്ച ചെയ്തശേഷം ആണു് അവാർഡ് തീരുമാനിച്ചത് എന്ന ജൂറിഅംഗങ്ങളുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതിൽ തെറ്റുപറയാൻ ആകുമോ?
3. ഫിലിംട്രാക്കിൽ ഉപയോഗിച്ച പാട്ടിനല്ലേ അവാർഡിനു് കൂടുതൽ അർഹത? പ്രദീപ് പാടിയ പാട്ടാണ് സിനിമയ്ക്ക് ചേരുക എന്നു് നിർമ്മാതാവും സംഗീതസംവിധായകനും തീരുമാനിച്ചതിന്റെ ഫലമാണു് ഫിലിംട്രാക്കിൽ പ്രദീപ് ചന്ദ്രകുമാറിന്റെ ആലാപനം ഉപയോഗിച്ചതെന്ന് റിപ്പോർട്ടു് (മനോരമ 23.4.14) കാർത്തിക് പാടിയ ഗാനം ആൽബത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. അവാർഡ് സിനിമയിലെ പാട്ടിനല്ലേ? ആൽബത്തിനല്ലല്ലോ? " re -mix ", "version songs " എന്നിങ്ങനെ സിനിമയിലെ പാട്ടുകളുടെ വ്യത്യസ്ത ആലാപനങ്ങൾ ഇറങ്ങുന്ന ഈ കാലത്ത് ഈ വ്യത്യസ്ത ആലാപനങ്ങൾ തമ്മിൽ ഒരു വേർതിരിവു് വേണ്ടേ? പ്രത്യേകിച്ചും അവാർഡ് തീരുമാനത്തിൽ ?
4. സിനിമയുടെ ടൈറ്റിൽ കാർഡിൽ പ്രദീപ് ചന്ദ്രകുമാർ, കാർത്തിക് - രണ്ടുപേരുകളും ഉൾപ്പെടുത്തി എന്നും റിപ്പോർട്ട്. ചിത്രത്തിനു വേണ്ടി കാർത്തിക് "ജന്മാന്തരങ്ങളിൽ ...." എന്ന ഈ പാട്ട് മാത്രമേ പാടീട്ടുള്ളൂ . ആ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല.അങ്ങനെ യിരിക്കെ കാർത്തിക്കിന്റെ പേരു് ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നോ? അതു് ഒരു വശം. സിനിമകണ്ടു് പാട്ട് ഇഷ്ടപ്പെട്ടു് ഷോർട്ട്ലിസ്റ്റ് ചെയ്ത പാട്ടുകളിൽ നിന്നു് മികച്ച പാട്ട് തിരഞ്ഞെടുക്കാനല്ലേ പാട്ടുകൾ വീണ്ടും കേൾക്കുക? രണ്ടു ഗായകരുടെയും ശബ്ദം തമ്മിൽ തിരിച്ചറിയാനാകാത്ത അടുത്ത സാമ്യം ഉള്ളതായി തോന്നുന്നില്ല.അങ്ങനെയിരിക്കെ 2013 ലെ ഏറ്റവും മികച്ച ഗായകനെ തിരഞ്ഞെടുക്കുമ്പോൾ ഗാനത്തിന്റെ മൌലികത ഒന്നു കൂടി തിരിച്ചരിയേണ്ടിയിരുന്നില്ലേ ജൂറി അംഗങ്ങൾ? അശ്രദ്ധ അല്ലാതെ എന്ത് പറയാൻ?
5. പ്രദീപ് ചന്ദ്രകുമാറിനു് പരാതി ഇല്ലായിരിക്കാം. പക്ഷെ അവാർഡ് നിർണ്ണയത്തിൽ കണ്ടുവരുന്ന ഈ അലസമനോഭാവം അവാർഡിന്റെ മൂല്യത്തെ വിപരീതമായി ബാധിക്കുന്നു എന്ന് സത്യം. ഇങ്ങനെയല്ലേ അവാർഡ് നിർണ്ണയം - എന്നു് പ്രേക്ഷകർ മൂക്കത്ത് വിരൽ വെച്ചു പോകും.
വാൽക്കഷ്ണം :
പിന്നണിഗായക അവാർഡ്ദാന വിവാദം = ചിത്രത്തിൽ പാടാത്ത
ഗായകന്റെ പേരു് ടൈറ്റിലിൽ +
ചിത്രത്തിൽ ഉൾപ്പെടുത്തിയ
ഗാനം ആൽബത്തിൽ
ഒഴിവാക്കിയ അലംഭാവം +
വിഷയത്തോട് ജൂറിയുടെ
നിസ്സാര /തണുപ്പൻ സമീപനം.
ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചില ഗാനങ്ങൾ
AnokhaPyar Meena YaadRakhnaChandTaro
Dhartimata Saigal PankajMullick_UmaShashi DuniyaRangRangili
Ek DIl Ka Lagana Lata AanokhaPyar
EkDilKoLagana Meena AanokhaPyar
Mere Liye Woh Meena AanokhaPyar
Mere Liye Woh Lata AanokhaPyar
SRI VALLLI ( TRM ) PAP AALOLAM AALOLAM KONJUM KILI @ (1)
SRI VALLLI ( TRM ) PAP MAYILEY THOOTHU SELLAAYO @
Yaad Rakhna Chand Taro Lata AanokhaPyar